ഏറ്റവും വലിയ ഇടിവിൽ ഓഹരി വിപണി  

മുംബൈ: മൂന്നു മാസത്തെ ഏറ്റവും വലിയ ഇടിവിൽ ഓഹരി വിപണി. മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചികയായ സെൻസെക്സ് 1,114.82 പോയിൻറ് ഇടിഞ്ഞ് 36,550 എന്ന നിലവാരത്തിൽ ആണ് വ്യാപാരം അവസാനിപ്പിച്ചത്. മൂന്ന് ശതമാനത്തിന് അടുത്താണ് (2.96 %) ഇടിവ് . 37,304.26 എന്ന ഉയരത്തിൽ എത്തിയതിന് ശേഷമാണ് സെൻസെക്സ് ഇടിഞ്ഞത്.

ദേശീയ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചികയായ നിഫ്റ്റിയും കനത്ത നഷ്ടത്തിലാണ്. 326.30 പോയിൻറ് ഇടിഞ്ഞ് 10,805.55 എന്ന നിലവാരത്തിൽ ആണ് ഇന്ന് വ്യാപാരം അവസാനിച്ചിരിയ്ക്കുന്നത്. ഐടി,ബാങ്കിങ് കമ്പനികളുടെ ഓഹരികളാണ് പ്രധാനമായും കനത്ത നഷ്ടമുണ്ടാക്കിയത്. മെറ്റൽ കമ്പനികളുടെ ഓഹരികൾ നാലു ശതമാനത്തോളം നഷ്ടത്തിലാണ്. 30 സെൻസെക്സ് ഓഹരികളിൽ 29 എണ്ണവും നഷ്ടത്തിലാണ്.

ഇൻ‍ഡസ് ഇൻഡ് ബാങ്കിൻെറ ഓഹരികൾ ഏഴു ശതമാനത്തോളം നഷ്ടം ഉണ്ടാക്കി. 6.63 ശതമാനമാണ് ബജാജ് ഫിനാൻസ് ഓഹരികൾ ഇടിഞ്ഞത്. ടെക്ക് മഹീന്ദ്ര ഓഹരികളിൽ 5.65 ശതമാനം ഇടിവുണ്ട്. റിലയൻസ് ഇൻഡസ്ട്രീസ്, എയര്‍ടെൽ, ഐടിസി, ടിസിഎസ് എന്നിവയാണ് പ്രധാനമായി നഷ്ടമുണ്ടാക്കിയ മറ്റു കമ്പനികൾ. രൂപയ്ക്ക് എതിരെ ഡോളര്‍ കരുത്താര്‍ജിച്ച് 73.90 എന്ന നിലവാരത്തിൽ എത്തി.


കൊവിഡ് വ്യാപനം യൂറോപ്യൻ രാജ്യങ്ങളിൽ ഉൾപ്പെടെ സൃഷ്ടിയ്ക്കുന്ന ആശങ്ക തന്നെയാണ് പ്രധാനമായും ഓഹരി വിപണിയെ ബാധിച്ചത്. കൊവിഡ് വ്യാപനം തുടരുന്നതിനാൽ ഓഹരി വിപണിയിൽ നിന്ന് ഉപഭോക്താക്കളുടെ റിട്ടേൺ കുറഞ്ഞേക്കാം എന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. യുഎസ് സൂചികയായ ഡൗ ജോൺസും 500 പോയിൻറുകളിൽ അധികം ഇടിഞ്ഞിട്ടുണ്ട്. മറ്റു ഓഹരി വിപണികളും നഷ്ടത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team