ഒമ്പത് വയസുകാരൻ റയാൻ കാജി യൂട്യൂബിലൂടെ മാത്രം ഈ വർഷം സമ്പാദിച്ചത് 218 കോടി രൂപ
റയാൻ കാജി എന്ന പേര് നമ്മളിൽ പലർക്കും പരിചിതമായിരിക്കും. യൂട്യൂബ് ഉപയോഗിക്കുന്ന കുട്ടികൾക്കും രക്ഷിതാക്കൾക്കും ഏറെ പരിചയമുള്ള ആളാണ് ഈ ഒമ്പത് വയസുകാരൻ യൂട്യൂബർ. ഈ വർഷം ഏറ്റവും കൂടുതൽ പണം സമ്പാദിച്ച യൂട്യൂബറുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തും ഈ മിടുക്കനാണ്. കഴിഞ്ഞ രണ്ട് വർഷങ്ങളിലും റയാൻ തന്നെയാണ് പട്ടികയിലെ ഒന്നാമൻ. ഈ വർഷം മാത്രം റയാൻ നേടിയത് 29.5 മില്യൺ ഡോളറാണ്. ഇന്ത്യൻ കൻസിയിൽ ഇത് 218 കോടി രൂപയോളം വരും.
റയാൻ കാജിയുടെ യഥാർത്ഥ പേര് റയാൻ ഗുവാൻ എന്നാണ്. 2015 മുതൽ യൂട്യൂബ് ചാനലിലൂടെ വീഡിയോകൾ പോസ്റ്റ് ചെയ്യുന്ന റയാൻ മറ്റ് കുട്ടികളുടെ ടോയിസ് റിവ്യൂ വീഡിയോകൾ കണ്ട ശേഷം ഇത്തരം റിവ്യൂകൾ തന്റെ ചാനലിലൂടെ ചെയ്യാൻ ആരംഭിച്ചു. താമസിയാതെ റയാന്റെ അവതരണ രീതി കാഴ്ചക്കാരെ കൗതുകപ്പെടുത്തി തുടങ്ങി. സബ്ക്രൈബർമാരുടെ എണ്ണം വൻതോതിൽ വർധിച്ചു. സ്വന്തം പേരിലുള്ള ബ്രാന്റിൽ കളിപ്പാട്ടങ്ങളും വസ്ത്രങ്ങളും പുറത്തിറക്കാനും ആരംഭിച്ചു.
റയാൻസ് വേൾഡ് എന്ന പേരിലാണ് ഈ ഒമ്പത് വയസുകാരന്റെ യൂട്യൂബ് ചാനൽ ഉള്ളത്. പുതിയ ടോയിസ് റിവ്യൂസ്, അൺബോക്സിംഗ്, DIY സയൻസ് എക്സ്പിരിമെന്റ്സ് എന്നിങ്ങനെയുള്ള വീഡിയോകൾ കാണാൻ സാധിക്കും. ന്യൂയോർക്കിലെ വാർഷിക പരേഡായ മാസി താങ്ക്സ്ഗിവിംഗ് ഡേ പരേഡിൽ ഫ്ലോട്ടായി കാണിച്ച ആദ്യത്തെ യൂട്യൂബ് ഇൻഫ്ലുവൻസർ എന്ന സ്ഥാനവും റയാനുള്ളതാണ്. സൂപ്പർഹീറോ ആൾട്ടർ ഇഗോയെ അടിസ്ഥാനമാക്കിയുള്ള ഒരു ഫ്ലോട്ടാണ് ഇത്. ഇതിന്റെ വീഡിയോയും കാജി തന്റെ ചാനലിലൂടെ പുറത്ത് വിട്ടു.
തുടക്കത്തിൽ ‘റയാൻ ടോയ്‌സ് റിവ്യൂ’ എന്ന പേരിലായിരുന്നു ഈ ചാനലിൽ ഉണ്ടായിരുന്നത്. ഈ ചാനലിൽ കൂടുതലും ‘അൺബോക്സിംഗ്’ വീഡിയോകളായിരുന്നു ഉണ്ടായിരുന്നത്. റയാൻ കളിപ്പാട്ടങ്ങളുടെ പെട്ടികൾ തുറക്കുകയും അവരുമായി കളിക്കുകയും ചെയ്യുന്ന വീഡിയോകളായിരുന്നു അവ. നിരവധി വീഡിയോകൾ ഒരു ബില്ല്യണിലധികം വ്യൂകൾ നേടിയിട്ടുണ്ട്. റയാന്‍റെ ചാനലിലെ വീഡിയോകൾക്ക് ആകെ മൊത്തം 35 ബില്ല്യൺ വ്യൂകളാണ് ലഭിച്ചത്.