ഓണക്കിറ്റിലെ ഏലയ്ക്ക വാങ്ങിയതില്‍ വന്‍ ക്രമക്കേടെന്ന് റിപ്പോര്‍ട്ട്.  

തിരുവനന്തപുരം: ഓണക്കിറ്റിലെ ഏലയ്ക്ക വാങ്ങിയതില്‍ വന്‍ ക്രമക്കേടെന്ന് റിപ്പോര്‍ട്ട്. കിലോയ്ക്ക് 1072 രൂപ വിപണിവിലയുള്ളപ്പോള്‍ 1700 രൂപയ്ക്കായിരുന്നു സംഭരണം.ഇതു സംബന്ധിച്ച രേഖകള്‍ പുറത്തു വന്നിട്ടുണ്ട്.

വിപണി വിലയേക്കാള്‍ വളരെ ഉയര്‍ന്ന വിലയ്ക്ക് സപ്ലൈകോ ഏലയ്ക്കാ സംഭരിച്ചതിലൂടെ സപ്ലൈകോയ്ക്ക് നഷ്ടപ്പെട്ടത് 10 കോടിയിലധികം രൂപയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഒരു കിറ്റില്‍ 20 ഗ്രാമിന്റെ പായ്ക്കറ്റ് എന്ന രീതിയിലാണ് സ്വകാര്യ ഏജന്‍സികളില്‍ നിന്ന് വാങ്ങിയത്. ഡിപ്പോകളാണ് മൂന്നു സ്വകാര്യ ഏജന്‍സികളില്‍ നിന്നായി ഏലയ്ക്കാ സംഭരിച്ചത്. ഇതിന് 34.01 രൂപ നല്‍കിയതായി ഡിപ്പോകളിലെ രേഖകള്‍ വ്യക്തമാക്കുന്നത്. ഒരു കിലോ ഏലയ്ക്കാ സംഭരിച്ചത് 1700 രൂപ നിരക്കില്‍. എന്നാല്‍ ഈ സമയം വിപണി വില 1072 മാത്രമായിരുന്നു.

സ്പൈസസ് ബോര്‍ഡിന്റെ കണക്കുകള്‍ പ്രകാരം 20 ഗ്രാമിന് 21.44 രൂപയായിരുന്നു വിപണി വില. തിരുവനന്തപുരം റീജിയണല്‍ മാത്രമായി എട്ട് ക്വിന്റലോളം ഏലയ്ക്കാ വാങ്ങിയിട്ടുണ്ട്. 85 ലക്ഷം കുടുംബങ്ങള്‍ക്ക് കിറ്റ് നല്‍കാനായി സപ്ലൈകോ വാങ്ങിയത് 1.70 ലക്ഷം കിലോ ഏലയ്ക്കായാണ്. വിപണി വിലയേക്കാള്‍ ഉയര്‍ന്ന വിലയ്ക്ക് ഏലയ്ക്കാ വാങ്ങിയതിലൂടെയുള്ള നഷ്ടം മാത്രം 10 കോടിയിലധികം രൂപയാണ്.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team