കെയ്ന്‍ എനര്‍ജിക്ക് 120 കോടി ഡോളര്‍ ഇന്ത്യ നല്‍കണമെന്ന് അന്താരാഷ്ട്ര ട്രൈബ്യൂണല്‍ ഉത്തരവിട്ടു!  

ദില്ലി: നികുതി തര്‍ക്കവുമായി ബന്ധപ്പെട്ട കേസില്‍ കേന്ദ്രസര്‍ക്കാരിന് തിരിച്ചടി. ബ്രിട്ടീഷ് എണ്ണ കമ്ബനിയായ കെയ്ന്‍ എനര്‍ജിക്ക് 120 കോടി ഡോളര്‍ ഇന്ത്യ നല്‍കണമെന്ന് അന്താരാഷ്ട്ര ട്രൈബ്യൂണല്‍ ഉത്തരവിട്ടു. കെയ്‌നിന്റെ ഫണ്ട് കേന്ദ്രസര്‍ക്കാര്‍ തടഞ്ഞുവച്ചിരുന്നു. നികുതി ഇനത്തില്‍ കിട്ടാനുള്ളത് എന്ന പേരിലാണ് തടഞ്ഞത്. എന്നാല്‍ ഈ തുകയും ഇതിന്റെ പലിശയും ഇന്ത്യ കെയ്ന്‍ എനര്‍ജിക്ക് തിരിച്ചുകൊടുക്കണമെന്നാണ് ട്രൈബ്യണല്‍ വിധി. എഡിന്‍ബര്‍ഗ് കേന്ദ്രമായുള്ള കമ്ബനിയാണ് കെയ്ന്‍ എനര്‍ജി.വിധിക്കെതിരേ ഇന്ത്യയ്ക്ക് അപ്പീല്‍ നല്‍കാന്‍ സാധിക്കും. വിധി വന്നതിന് പിന്നാലെ കെയ്ന്‍ എനര്‍ജിയുടെ ഓഹരിവില കുത്തനെ ഉയര്‍ന്നു.ഇന്ത്യയ്ക്ക് രണ്ടാമത്തെ തിരിച്ചടിയാണ് സമാനമായ കേസിലുണ്ടാകുന്നത്. നേരത്തെ വൊഡാഫോണുമായുള്ള കേസിലും കേന്ദ്രത്തിന് എതിരായിരുന്നു ട്രൈബ്യൂണല്‍ വിധി. കഴിഞ്ഞ സെപ്തംബറിലായിരുന്നു ഇത്. 22100 കോടിയുടെ നികുതി കേസായിരുന്നു വൊഡാഫോണുമായുണ്ടായിരുന്നത്.കെയ്ന്‍ എനര്‍ജിയുടെ ഇന്ത്യയുടെ ആസ്തികള്‍ 2011ല്‍ വേദാന്ത കമ്ബനിക്ക് വിറ്റിരുന്നു. 870 കോടി ഡോളറിനാണ് വിറ്റത്. കമ്ബനിയുടെ രാജസ്ഥാനിലെ എണ്ണപ്പാടവും കൈമാറിയവയില്‍പ്പെടും. എന്നാല്‍ കമ്ബനി മതിയായ നികുതി അടച്ചില്ലെന്ന് കാണിച്ച്‌ 2015ല്‍ കേന്ദ്രസര്‍ക്കാര്‍ നോട്ടീസ് നല്‍കി. കെയ്ന്‍ എനര്‍ജിയുടെ ഇന്ത്യന്‍ ഓഹരിയുടെ 10 ശതമാനം കേന്ദ്രം പിടിക്കുകയും ചെയ്തു. 100 കോടി ഡോളര്‍ മൂല്യമുള്ള ഓഹരിയാണ് കേന്ദ്രം പിടിച്ചെടുത്തത്. ഇതിനെതിരെ കെയ്ന്‍ എനര്‍ജി അന്താരാഷ്ട്ര ട്രൈബ്യൂണലിന് പരാതി നല്‍കി. ഇന്ത്യ-ബ്രിട്ടന്‍ നിക്ഷേപ കരാറിന്റെ ലംഘനമാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തിരിക്കുന്നത് എന്നായിരുന്നു കമ്ബനിയുടെ വാദം. ഈ കേസിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്. വിധിയോട് കേന്ദ്രസര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team