പെട്രോളിനും ഡീസലിനും വില കൂടുന്നു; പാചക വാതക സിലിണ്ടറിനും.  

ഒരറ്റത്ത് പെട്രോളിനും ഡീസലിനും വില കൂടുന്നു; മറുഭാഗത്ത് പാചക വാതക സിലിണ്ടറിനും. കേട്ടതു ശരിയാണ്. ഇന്ത്യയില്‍ ഇന്ന് തൊട്ട് പാചക വാതക സിലിണ്ടറിന്റെ വില കൂടി. വീട്ടാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന് (14.2 കിലോയുടെ എല്‍പിജി സിലിണ്ടര്‍) 50 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. പുതുക്കിയ നിരക്ക് പ്രകാരം 769 രൂപയാണ് പാചക വാതക സിലിണ്ടറൊന്നിന് ദില്ലിയില്‍ വില.

ഫെബ്രുവരിയില്‍ രണ്ടാം തവണയാണ് പാചക വാതകത്തിന് വില വര്‍ധിക്കുന്നത്. ഫെബ്രുവരി നാലിന് സിലിണ്ടര്‍ ഒന്നിന് 4 രൂപ വീതം എണ്ണക്കമ്ബനികള്‍ കൂട്ടിയിരുന്നു. ഡിസംബറിലും പാചക വാതകത്തിന് 25 രൂപ കൂടുകയുണ്ടായി.

സിലിണ്ടറിന് വില കൂടി

നിലവില്‍ പാചക വാതക സിലിണ്ടറുകളുടെ വില നിശ്ചയിക്കുന്നത് എണ്ണക്കമ്ബനികളാണ്.രാജ്യാന്തര വിപണിയിലെ എണ്ണ വിലയും രൂപയും ഡോളറും തമ്മിലെ വിനിമയ നിരക്കും അടിസ്ഥാനപ്പെടുത്തി കമ്ബനികള്‍ പാചക വാതക വില പ്രതിമാസമാണ് പുതുക്കാറ്. വര്‍ഷത്തില്‍ 12 പാചക വാതക സിലിണ്ടറുകള്‍ സബ്‌സിഡി നിരക്കില്‍ ഓരോ കുടുംബത്തിനും ലഭിക്കും. മുഴുവന്‍ തുക കൊടുത്തുതന്നെ സിലിണ്ടര്‍ ആദ്യം വാങ്ങണം. പിന്നീട് സബ്‌സിഡി തുക ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് സര്‍ക്കാര്‍ നിക്ഷേപിക്കുന്നതാണ് നടപ്പിലുള്ള രീതി.

പെട്രോള്‍, ഡീസല്‍ വില

എന്തായാലും പെട്രോളിനും ഡീസലിനുമൊപ്പം പാചക വാതകത്തിനും വില വര്‍ധിക്കുന്നത് ജനങ്ങള്‍ക്ക് ഇരുട്ടടിയാവുകയാണ്. പതിവുപോലെ പെട്രോളിനും ഡീസലിനും ഇന്നും വില കൂടിയത് കാണാം. പെട്രോളിന് 26 പൈസയും ഡീസലിന് 31 പൈസയും തിങ്കളാഴ്ച്ച വില വര്‍ധിച്ചു. തുടര്‍ച്ചയായി എട്ടാം ദിവസമാണ് ഇന്ത്യയില്‍ ഇന്ധനവില ഉയരുന്നത്. ഇതോടെ രാജ്യത്തെ പല സംസ്ഥാനങ്ങളിലും പെട്രോള്‍ വില ലിറ്ററിന് 93 രൂപ തൊട്ടു.

വിലവര്‍ധനവിന് പിന്നില്‍

കേരളത്തിലെ പ്രധാന നഗരങ്ങളിലും ചിത്രം വ്യത്യസ്തമല്ല. തിരുവനന്തപുരത്ത് പെട്രോള്‍ ലീറ്ററിന് 90.94 രൂപയാണ് നിരക്ക്. കൊച്ചിയില്‍ ഒരു ലീറ്റര്‍ പെട്രോളിന് വില 89.15 രൂപയായി. ഗ്രാമീണ മേഖലകളിലേക്ക് എത്തുമ്ബോള്‍ പെട്രോള്‍, ഡീസല്‍ വില വീണ്ടും കൂടുന്നു.

രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയ്ക്ക് വില കുത്തനെ ഉയരുന്നത് പ്രമാണിച്ചാണ് ഇന്ത്യയിലും തുടരെ വില കൂടുന്നത്.

നികുതി വരുമാനം
തിങ്കളാഴ്ച്ച ക്രൂഡ് വില ബാരലിന് 60.76 ഡോളറായി വര്‍ധിച്ചു; ബ്രെന്‍ഡ് ക്രൂഡിന്റെ ബാരല്‍ നിരക്ക് 63.54 ഡോളറില്‍ എത്തി. ഇതേസമയം, രാജ്യാന്തര വിപണിയില്‍ എണ്ണവില 55 ഡോളറിന് താഴെ പോയപ്പോഴും രാജ്യത്തെ ഇന്ധനവില കുറഞ്ഞിരുന്നില്ല. ഇക്കാലത്ത് നികുതി കൂട്ടി അധിക വരുമാനം തേടാനാണ് കേന്ദ്രം മുന്‍കയ്യെടുത്തത്.

നിലവില്‍ ഇന്ധനവിലയില്‍ നിന്നാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നല്ലൊരു ശതമാനം നികുതി വരുമാനം കണ്ടെത്തുന്നത്. പെട്രോള്‍, ഡീസല്‍ വില പിടിച്ചുനിര്‍ത്താനായി കേന്ദ്രം എക്‌സൈസ് തീരുവ കുറയ്ക്കില്ലെന്ന് പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ കഴിഞ്ഞയാഴ്ച്ച രാജ്യസഭയില്‍ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team