ദക്ഷിണകൊറിയയിൽ 5ജി ഉപയോക്തക്കളുടെ എണ്ണം ഒരു കോടി കവിഞ്ഞതായി റിപ്പോർട്ട്
നവംബര്‍ മാസത്തോടെ ദക്ഷിണ കൊറിയയില്‍ 5ജി ഉപയോക്താക്കളുടെ എണ്ണം ഒരു കോടി കവിഞ്ഞതായി റിപ്പോര്‍ട്ട്. ആകെയുള്ള 7.05 കോടി മൊബൈല്‍ വരിക്കാരില്‍ 5 ജി വരിക്കാരുടെ എണ്ണം 1.09 കോടി എത്തിയെന്നാണ് ഐ.ടി. മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. 15.5 ശതമാനം. ആപ്പിളിന്റെ ഐഫോണ്‍ 12 പരമ്ബര ഉള്‍പ്പടെയുള്ള പുതിയ 5ജി സ്മാര്‍ട്‌ഫോണുകള്‍ വിപണിയില്‍ അവതരിപ്പിക്കപ്പെട്ടതോടെയാണ് 5ജി ഉപയോക്താക്കളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായത്. വാണിജ്യാടിസ്ഥാനത്തില്‍ 5ജി ലഭ്യമാക്കിയ ആദ്യരാജ്യമാണ് ദക്ഷിണ കൊറിയ. കഴിഞ്ഞ ഏപ്രില്‍ മുതല്‍ അതിവേഗത്തിലാണ് രാജ്യത്തെ 5ജി വികാസം. 4ജി എല്‍ടിഇ നെറ്റ്വര്‍ക്കിനേക്കാള്‍ 20 ഇരട്ടി വേഗത 5ജിയ്ക്ക് ലഭിക്കുമെന്നാണ് പറയപ്പെടുന്നത്.
എന്നാല്‍ വേഗതയുടെ കാര്യത്തില്‍ റെക്കോര്‍ഡ് കൈവരിക്കാന്‍ ദക്ഷിണ കൊറിയയ്ക്കായിട്ടില്ലെന്നാണ് വിവരം. ഇവിടുത്തെ 5ജി ഡൗണ്‍ലോഡ് വേഗത സെക്കന്റില്‍ 690.47 എംബിയാണ്. ഇത് 4ജി എല്‍ടിഇയേക്കാള്‍ നാലിരട്ടി മാത്രമാണുള്ളത്. പ്രാദേശിക ടെലികോം സേവന ദാതാക്കള്‍ പുതിയ 5ജി സാങ്കേതികവിദ്യകള്‍ വാണിജ്യാടിസ്ഥാനത്തില്‍ ലഭ്യമാക്കി ഗുണമേന്മയും വേഗവും വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ്. അതേസമയം, കഴിഞ്ഞ മാസം 4 ജി എല്‍ടിഇ വരിക്കാരുടെ എണ്ണം 53.3 ദശലക്ഷമായി കുറഞ്ഞിട്ടുണ്ട്. ഒക്ടോബര്‍ മാസത്തേക്കാള്‍ 680,000 പേരുടെ ഇടിവാണുണ്ടായത്.