വന്ദേ ഭാരത് രണ്ടാമത്തെ പരീക്ഷണ ഓട്ടവും വിജയം; 535 കിലോമീറ്റർ പിന്നിട്ടത് ആറര മണിക്കൂറിൽ; കുതിച്ചുപായുക പറ്റ്ന – ഹൗറ റൂട്ടിൽ  

പറ്റ്ന: പറ്റ്ന – ഹൗറ വന്ദേ ഭാരത് എക്സ്പ്രസിന്‍റെ രണ്ടാമത്തെ പരീക്ഷണ ഓട്ടവും ഇന്ത്യൻ റെയിൽവേ വിജയകരമായി പൂർത്തിയാക്കി. ശനിയാഴ്ചയായിരുന്നു രണ്ടാമത്തെ ട്രയൽ റൺ നടന്നത്. ആദ്യത്തെ പരീക്ഷണ ഓട്ടം ഓഗസ്റ്റ് അഞ്ചിനായിരുന്നു നടത്തിയത്. പറ്റ്നയിൽ നിന്ന് രാവിലെ എട്ട് മണിക്ക് പുറപ്പെട്ട ട്രെയിൻ 2:30 ഓടെയാണ് ഹൗറയിൽ എത്തിച്ചേർന്നത്. 6 മണിക്കൂർ 30 മിനിറ്റുകൊണ്ട് 535 കിലോമീറ്റർ ദൂരമാണ് പുതിയ സെമി ഹൈസ്പീഡ് ട്രെയിൻ പിന്നിടുന്നത്.പറ്റ്ന സാഹേബ്, ലഖിസാരായി, ജാസിദിഹ്, ജംതാര, അസൻസോൾ എന്നീ സ്റ്റേഷനുകളിലാണ് രണ്ടാമത്തെ പരീക്ഷണ ഓട്ടത്തിൽ വന്ദേ ഭാരത് നിർത്തിയത്. ജാസിദിഹ്, അസൻസോൾ സ്റ്റോപ്പുകളിൽ മാത്രമായിരുന്നു ആദ്യ പരീക്ഷണ ഓട്ടത്തിൽ ട്രെയിൻ നിർത്തിയത്. ഹൗറയിൽനിന്ന് തിരിച്ച് 3:55 ന് പുറപ്പെട്ട ട്രെയിൻ രാത്രി 10:35 ഓടെ പറ്റ്ന ജംഗ്ഷനിലെത്തി.

റെയിൽവേ ഷെഡ്യൂൾ അനുസരിച്ച് തന്നെ പരീക്ഷണ ഓട്ടം പൂർത്തിയാക്കാനായെന്ന് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ സിപിആർഒ ബിരേന്ദ്ര കുമാർ പറഞ്ഞു.ഓഗസ്റ്റിൽ തന്നെ പറ്റ്ന – ഹൗറ റൂട്ടിൽ ട്രെയിൻ സർവീസ് ആരംഭക്കും. എട്ട് കോച്ചുകളുള്ള വണ്ടിയാണ് ഈ റൂട്ടിൽ ഓടുക. ടിക്കറ്റ് നിരക്കിലും മറ്റുവിവരങ്ങളിലും തീരുമാനം ആകുന്നതേയുള്ളൂ. എസി എക്സിക്യൂട്ടീവ് ക്ലാസിൽ 2650 രൂപയും എസി ചെയര്‍ കാറിന് 1450 രൂപയുമാണ് പ്രതീക്ഷിക്കുന്നത്.ബിഹാറിന് ലഭിക്കുന്ന രണ്ടാമത്തെ വന്ദേഭാരത് എക്സ്പ്രസാണിത്. ജൂൺ 27ന് പറ്റ്ന – റാഞ്ചി റൂട്ടില്‍ വന്ദേഭാരത് ട്രെയിന്‍ ആരംഭിച്ചിരുന്നു.

പ്രധാനമന്ത്രി മോദിയായിരുന്നു സർവീസ് ഫ്ലാഗ് ഓഫ് ചെയ്തത്. ഈ മാസം തന്നെ പറ്റ്ന – ഹൗറ റൂട്ടിൽ ട്രെയിൻ സർവീസ് ആരംഭിക്കുമെന്നും റെയിൽവേ വൃത്തങ്ങൾ അറിയിച്ചു.ഓഗസ്റ്റ് അവസാനത്തോടെ കൂടുതൽ വന്ദേ ഭാരത് ട്രെയിനുകൾ സർവീസ് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദക്ഷിണ റെയിൽവേയ്ക്ക് ലഭിച്ച നാല് വന്ദേ ഭാരതും ഇതിനൊപ്പം പുറത്തിറങ്ങിയേക്കും.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team